Timely news thodupuzha

logo

വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരദേശപരിപാലന നിയമത്തിന്റെ കരട് പ്ലാൻ തയ്യാറാക്കിയതെന്ന് മുഖ്യമന്തി

തിരുവനന്തപുരം: 2011ലെ തീരദേശപരിപാലന നിയമത്തിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിനുള്ള ഭേദഗതി 2019ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി.

ഈ ഇളവുകൾ പൂർണ്ണമായും സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് തീരദേശവാസികൾക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള കരട് തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കിയത്. രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കരട് പ്ലാനിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി 10 തീരദേശ ജില്ലകളിലും 2023 മാർച്ച് മുതൽ ജൂൺ വരെ പബ്ലിക് ഹിയറിംഗും നടത്തുകയുണ്ടായി.

ഇതിൽ ലഭിച്ച 33,000 ത്തോളം പരാതികളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് കരട് പ്ലാനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ സസ്സ്‌റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെന്റിന്(NCSCM) കൈമാറിയിരുന്നു.

പ്രസ്തുത സ്ഥാപനം നിർദ്ദേശിച്ച ഭേദഗതികളും അധിക വിവരങ്ങളും ഉൾപ്പെടുത്തിയ കരട് പ്ലാൻ, ഫിഷറീസ് മാനേജ്‌മെന്റ് പ്ലാൻ, ടൂറിസം മാനേജ്‌മെന്റ് പ്ലാൻ, ലാന്റ് യൂസ് മാപ്പ് എന്നിവ NCSCM ന്റെ ടെക്‌നിക്കൽ സ്‌ക്രൂട്ടിനി കമ്മിറ്റിക്ക് 11.06.2024ന് നൽകിയിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കരട് പ്ലാൻ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിക്ക് സമർപ്പിക്കുന്നതാണ്.

തീരദേശപരിപാലന നിയമ പ്രകാരം ഏറ്റവും കുറവ് നിയന്ത്രണങ്ങളുള്ള മേഖലയാണ് CRZ II കേന്ദ്രം മുൻസിപ്പാലിറ്റികളെയും കോർപ്പറേഷനുകളെയും മാത്രമാണ് പൊതുവിൽ CRZ II വിൽ ഉൾപ്പെടുത്തുന്നത്.

എന്നാൽ രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജനസാന്ദ്രതയുടെ കാര്യത്തിലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലും സംസ്ഥാനത്തെ തീരദേശ മേഖലയോട് ചേർന്നുകിടക്കുന്ന ഏറെക്കുറെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസ്വഭാവമുള്ളവയാണ്.

പഞ്ചായത്തുകളെ CRZ II-വിൽ ഉൾപ്പെടുത്താത്ത സാഹചര്യമുണ്ടായാൽ അത് സംസ്ഥാനത്തിന് വളരെയധികം ദോഷമുണ്ടാക്കുന്ന തീരുമാനമാകും.

ഇക്കാര്യം പരിഗണിച്ച് 175 പഞ്ചായത്തുകളെ Legally Designated Urban Area കളായി വിജ്ഞാപനം ചെയ്യുകയും CRZ II-വിന്റെ ആനുകൂല്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതിൽ 66 ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അനുമതി ലഭിച്ച 66 പഞ്ചായത്തുകളിൽ ചില പഞ്ചായത്തുകളിലെ ആണവോർജ്ജ വകുപ്പ് നിർദ്ദേശിച്ച പ്രദേശങ്ങൾക്ക് ഇളവിന് നിയന്ത്രണം ഉണ്ടാകും.

സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം ആനുകൂല്യം അനുവദിക്കുന്നതിന് അവശേഷിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിൽ സർക്കാർ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

കരട് പ്ലാനിന് കേന്ദ്ര അനുമതി ലഭിക്കുന്നതോടെ പൊക്കാളി പാടങ്ങളും അതിന്റെ അനുബന്ധ പ്രദേശങ്ങളും CRZ ൽ നിന്നും പൂർണ്ണമായും ഒഴിവാക്കപ്പെടും. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 1000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന കണ്ടൽ കാടുകളുടെ ചുറ്റുമുള്ള ബഫർ സോൺ പൂർണ്ണമായും ഒഴിവാകും.

തീരദേശപരിപാലന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഉൾനാടൻ ജലാശയങ്ങളുടെ നിർമ്മാണ നിരോധിത മേഖല 100 മീറ്ററിൽ നിന്നും 50 മീറ്ററായി കുറയും.

കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 10 ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ള ദ്വീപുകളുടെ CRZ പരിധി 50 മീറ്ററിൽ നിന്ന് 20 മീറ്ററാക്കി കുറയ്ക്കുന്നതിനുള്ള പ്ലാൻ തയ്യാറാക്കുന്നുണ്ട്.

10 ഹെക്ടറിൽ താഴെ വിസ്തീർണ്ണമുള്ള ദ്വീപുകൾക്കുള്ള മാർഗ്ഗരേഖ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. തീരദേശപരിപാലന നിയമത്തിൽ കൂടുതൽ ഇളവുകൾ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

അതനുസരിച്ചുള്ള നടപടികളാണ് പൊതുജനാഭിപ്രായം കൂടി തേടിക്കൊണ്ടും ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും തുടർന്നും കൈക്കൊള്ളുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Leave a Comment

Your email address will not be published. Required fields are marked *