തൊടുപുഴ: ഉടുമ്പന്നൂരിൽ കാട്ടാന ശല്യം വ്യാപകമായി കൊണ്ടിരിക്കുക ആണെന്ന് കിസാൻ സഭ. സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം കിസാൻ സഭയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് സഖാവ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി, മുള്ളൻ പന്നി, കുരങ്ങ്, അലയണ്ണാൻ, മയിൽ തുടങ്ങിയ വന്യ മൃഗങ്ങളുടെ ആക്രമണം മൂലം കൃഷിക്കാരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് നേതാക്കൾ വ്യക്തമാക്കി.
മനുഷ്യ ജീവനും ഇവ ഭീഷണി ഉയർത്തുന്നുണ്ട്. വന്യ മൃഗ ആക്രമണം തടയാൻ ഫോറസ്റ്റ് വകുപ്പും ബന്ധപ്പെട്ട മറ്റു അധികാരികളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അഖിലേന്ത്യ സഭ ഉടുമ്പന്നൂർ പഞ്ചായത്ത് സമ്മേളനം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ പട്ടയ വിതരണം വേഗത്തിലാക്കണമെന്നും,സമീപകാലത്ത് പട്ടയം ലഭിച്ച ഉപ്പുകുന്ന്, പെരിങ്ങാശ്ശേരി, മലയിഞ്ചി പ്രദേശങ്ങളിൽ ഭൂമിയുടെ താരീഫ് വില നിശ്ചയിച്ച് കഴിഞ്ഞിട്ടില്ലാത്തതിനാൽ കർഷകർക്ക് വലിയ ബുദ്ധിമുട്ടാണെന്നും അതിനാൽ എത്രയും വേഗം ഈ പ്രദേശങ്ങളിലെ ഭൂമിയുടെ താരീഫ് വില നിശ്ചയിച്ച് വിജ്ഞാപനം ഇറക്കണമെന്നും സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു.
യോഗത്തിൽ കെ.ജി ബാബു അധ്യക്ഷത വഹിച്ചു. രാജു നാൽ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി പി.എസ് സുരേഷ് ആശംസ നേർന്നു. തുടർന്ന് കെ.ജി ബാബു(പ്രസിഡൻ്റ്), കെ.സി ജോസഫ്(വൈസ് പ്രസിഡൻ്റ്), രാജു കോന്നനാൽ(സെക്രട്ടറി), ബെന്നി വർഗീസ്(ജോയിൻ സെക്രട്ടറി), ശശിധരൻ(ഖജാൻജി) തുടങ്ങിയവരുൾപ്പെടുന്ന 13 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.