തൃശൂർ: ഒല്ലൂരിൽ രണ്ടരക്കിലോ എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശി പിടിയിൽ. 9000 എം.ഡി.എം.എ ഗുളികകളുമായി പയ്യന്നൂർ സ്വദേശി ഫാസിലാണ് പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ തൃശ്ശൂർ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിതെന്നും പോലീസ് പറഞ്ഞു.
കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടയാണ് ഫാസിൽ പിടിയിലായത്. എറണാകുളത്ത് നിന്ന് കാറിൽ തൃശൂരിലേക്ക് മാരക രാസ ലഹരിയായ എം.ഡി.എം.എ വൻതോതിൽ കടത്തുന്നു എന്നായിരുന്നു വിവരം.
വാഹനം പരിശോധിച്ചതിൽ നിന്നും എം.ഡി.എം.എ ഗുളികകൾ കണ്ടെടുത്തു. പിന്നാലെ ഇയാളുടെ ആലുവയിലെ വീട്ടിൽ നടത്തിയ പരിശോധനയിലും നിരവധി മയക്കുമരുന്ന് ഗുളികൾ പിടിച്ചെടുത്തു.
ഇവയെല്ലാംകൂടി രണ്ടരക്കിലോ തൂക്കം വരുമെന്നാണ് പൊലീസ് നൽകുന്നവിവരം. ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രതി എം.ഡി.എം.എ എത്തിക്കുന്നതെന്നും ലഹരി വസ്തുവിന് മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില വരുമെന്നും പൊലീസ് പറയുന്നു.