റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ജൂലൈ ഏഴിന് സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപീകരണത്തിനായി ഗവർണർ സി.പി രാധാകൃഷ്ണൻ ഹേമന്ത് സോറനെ ക്ഷണിച്ചു.
മുഖ്യമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും ഏഴാംതീയതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കി.
മുഖ്യമന്ത്രിയായിരുന്ന ചംപായ് സോറൻ ബുധനാഴ്ച രാത്രി രാജിവച്ചിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടിൽ നടന്ന ഇന്ത്യാ മുന്നണി യോഗത്തിൽ ഹേമന്ത് സോറനെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് ചംപായ് സോറന്‍റെ രാജി.
നിലവിൽ ഹേമന്ത് സോറൻ വഹിക്കുന്ന ജെ.എം.എമ്മിന്‍റെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് സ്ഥാനം മുഖ്യമന്ത്രി പദം ഒഴിഞ്ഞ ചംപായ് സോറന് നൽകിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായതോടെ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു. പിന്നാലെ ചംപായ് സോറനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്തു. ജൂണ്‍ അവസാനം ഹേമന്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.