
ഇടുക്കി: ഏപ്രിൽ ആരംഭിച്ചിട്ടും പ്രതീക്ഷിച്ച രീതിയില്‍ വേനല്‍മഴ ലഭിക്കാത്തത്തിന്റെ നിരാശയിലാണ് ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖല.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മാര്‍ച്ച് മാസത്തില്‍ ലഭിച്ച വേനല്‍മഴ തീർത്തും കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് വേനല്‍മഴ പെയ്തത്. പകല്‍ സമയത്ത് ഇപ്പോഴും ഹൈറേഞ്ചില്‍ ഉയര്‍ന്ന താപനിലയാണ് ഉള്ളത്.
ചെറു അരുവികളും ജലസ്രോതസ്സുകളുമെല്ലാം പൂര്‍ണ്ണമായി തന്നെ വറ്റിവരണ്ടു.ഇതോടെ കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം നിലച്ചു.വേനല്‍മഴയുടെ കുറവും ജല ലഭ്യതയും ഏലം കര്‍ഷകരെയാണ് അധികവും പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.
വരള്‍ച്ച ബാധിച്ച് ഏലത്തട്ടകള്‍ നിലംപതിക്കുന്ന സ്ഥിതിയുണ്ട്.കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായമുണ്ടാകണമെന്ന ആവശ്യവുമുയരുന്നു.
വാഴ കൃഷി പോലുള്ള തന്നാണ്ട് വിളകളേയും ജാതി കൃഷിയേയുമൊക്കെ വേനല്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തണലൊരുക്കുന്നതിനും ജലസേചനം നടത്തുന്നതിനും കര്‍ഷകര്‍ക്ക് വലിയ തുക ചിലവായി വരുന്നു.
ഇത്തവണ കാലവര്‍ഷത്തില്‍ ഉണ്ടായ കുറവും പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ കാരണമായിട്ടുണ്ട്.വേനല്‍ മഴയില്‍ കാര്യമായ കുറവുണ്ടാകുകയും വേനല്‍ കനക്കുകയും ചെയ്താല്‍ കാര്‍ഷിക മേഖലക്ക് അത് കൂടുതല്‍ തിരിച്ചടിയാകും.