ഗാങ്ങ്ടോക്: കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് സിക്കിമിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 2000ത്തോളം ടൂറിസ്റ്റുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
16 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് വിവരം. സിക്കിമിനോട് അതിർത്തി പങ്കിടുന്ന നേപ്പാളിലെ താപ്ലേജുങ് ജില്ലയിലും 4 പേർ മരിച്ചതായി വിവരമുണ്ട്.
സിക്കിമിലെ മംഗൻ ജില്ലയിലാണ് മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത്. 36 മണിക്കൂറായി പ്രദേശത്ത് മഴ തുടരുകയാണ്. പലയിടങ്ങളിലും റോഡുകൾ തകർന്നു.
പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്നും എന്നാൽ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താൻ ബുദ്ധിമുട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. ഏകദേശം 50ഓളം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. ജനങ്ങളെ പലയിടത്തും ക്യാമ്പുകളിലേക്ക് മാറ്റി.