മൊണ്ടാന: ചൈനയുടെ ബലൂൺ അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നാളെ തുടങ്ങാനിരുന്ന ചൈന സന്ദർശനം അമേരിക്ക റദ്ദാക്കി. ചൈനീസ് ബലൂൺ കണ്ടെത്തിയത് മോണ്ടാനായിലെ വളരെ ന്യൂക്ലിയർ സെൻസിറ്റീവായ മേഖലയിലായിരുന്നു. ചൈനീസ് നടപടി അമേരിക്കയുടെ സ്വതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പറഞ്ഞായിരുന്നു ബീജിംഗ് സന്ദർശനം റദ്ദാക്കിയത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇനി ഉചിതമായ സമയത്ത് മാത്രമേ ബീജിംഗിലേക്ക് പോവൂയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്നലെ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു.
നയതന്ത്ര പ്രതിനിധിയുടെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നടക്കുന്ന ആദ്യത്തെ സന്ദർശനമാണ് റദ്ദാക്കിയത്. അതേസമയം പെൻറഗൺ തീരുമാനിച്ചിരുന്നത്, ചൈനീസ് ബലൂൺ വെടിവച്ചിടേണ്ട എന്നായിരുന്നു. പെൻറഗൺ തീരുമാനത്തിന് പിന്നാലെ തന്നെ നയതന്ത്ര പ്രതിനിധി സന്ദർശനം റദ്ദാക്കിയേക്കുമെന്ന സൂചനകളുമുണ്ടായി. ബ്ലിങ്കൻറെ സന്ദർശനം റദ്ദാക്കിയത് ഇതിന് പിന്നാലെയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും യു.എസുമായുള്ള ബന്ധത്തിൽ, ഉലച്ചിൽ വരാതിരിക്കാനുള്ള ശ്രമങ്ങൾ ചൈന നടത്തുന്നതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബലൂൺ, നിയന്ത്രണം നഷ്ടമായി എത്തിയതാണെന്നായിരുന്നു ചൈനയുടെ വിശദീകരണം.