ന്യൂഡൽഹി: വംശീയ കലാപം തുടരുന്നതിനിടെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ഇന്ന് മണിപ്പൂർ സന്ദർശിക്കും. ഇന്നും നാളെയുമായി 21 എംപിമാരുടെ സംഘമാണ് മണിപ്പൂർ സന്ദർശിക്കുക.
കലാപ മേഖല സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തും. ഇന്ന് ഉച്ചയോടെ സംഘം ഇംഫാൽ വിമാനത്താവളത്തിൽ എത്തും. ആദ്യം മലയോര മേഖലയും പിന്നീട് താഴ്‌വരയും സന്ദർശിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ അറിയിച്ചിരിക്കുന്നത്.

രണ്ട് സംഘങ്ങളായാവും സന്ദർശനം നടത്തുക. ഇന്നും നാളെയുമായി നടക്കുന്ന സന്ദർശനത്തിൽ മണിപ്പൂരിലെ കുക്കി, മെയ്‌തെയ് ക്യാമ്പുകൾ സന്ദർശിക്കും. ഞായറാഴ്‌ച പ്രതിപക്ഷ സംഘം മണിപ്പൂർ ഗവർണർ അനുസൂയ ഉകെയ്‌യെ സന്ദർശിക്കും.
കേരളത്തിൽ നിന്നുള്ള എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്‌പി), എ.എ. റഹീം (സിപിഎം), സന്തോഷ് കുമാർ (സിപിഐ) എന്നിവർക്കൊപ്പം ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലും സംഘത്തിലുണ്ട്. ഞായാറാഴ്ച്ച പര്യടനം പൂർത്തിയാക്കി രാഷ്ട്രപതിക്കും സർക്കാറിനും റിപ്പോർട്ട് സമർപ്പിക്കും.