ഹൈദരാബാദ്: തെലങ്കാന സ്വന്തമാക്കാനായി കച്ച കെട്ടിയിറങ്ങി കോൺഗ്രസ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ആറ് വാഗ്ദാനങ്ങളാണ് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി തെലങ്കാനയ്ക്ക് നൽകിയിരിക്കുന്നത്.
ഹൈദരാബാദിനു സമീപം തുക്കുഗുഡയിൽ നടന്ന റാലിയിലാണ് സോണിയ വാഗ്ദാനങ്ങൾ നൽകിയത്. സ്ത്രീകൾക്ക് മാസം 2500 രൂപ ധനസഹായം നൽകുന്ന മഹാലക്ഷ്മി സ്കീം, ഗ്യാസ് സിലിണ്ടറിന് 500 രൂപ, ടി.എസ്.ആർ.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഭവന നിർമാണത്തിനായി അഞ്ച് ലക്ഷം രൂപ, എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഉന്നത പഠനത്തിന് അഞ്ച് ലക്ഷം രൂപയുടെ സഹായം തുടങ്ങി ആറ് വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നത്.
കോൺഗ്രസ് അധികാരത്തിൽ ഏറുകയാണെങ്കിൽ ഇവയെല്ലാം നടപ്പിലാക്കുമെന്നും സോണിയ പറഞ്ഞു. തെലങ്കാനയിലെ എല്ലാ വിഭാഗം ജനങ്ങൾക്കു വേണ്ടിയും കോൺഗ്രസ് സർക്കാർ പ്രവർത്തിക്കുന്നത് തൻറെ സ്വപ്നമാണെന്നും സോണിയ പറഞ്ഞു.
നിലവിൽ തെലങ്കാന ഭരിക്കുന്ന ബി.ആർ.എസ് ബി.ജെ.പിയുടെ ബി ടീമാണെന്ന് റാലിയിൽ പങ്കെടുത്ത രാഹുൽ ഗാന്ധി ആരോപിച്ചു. ബി.ജെ.പിക്ക് വേണ്ടപ്പോഴെല്ലാം ബി.ആർ.എസ് എം.പിമാർ ലോക്സഭയിൽ അവരെ പിന്തുണച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.