ഇടുക്കി: ക്ഷേമ പെൻഷൻ കിട്ടാത്തതിനെത്തുടർന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനി. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകൾ പ്രിൻസിയുടെ പേരിലുള്ളതാണ്.
ഈ മകൾ വിദേശത്താണെന്നുമായിരുന്നു വാർത്ത. എന്നാൽ ഈ വാർത്ത തെറ്റാണെന്നറിയിച്ച് ഇന്നലെ തന്നെ മറിയക്കുട്ടി രംഗത്തെത്തിയിരുന്നു. എന്നാൽ ഖേദപ്രകടനം അംഗീകരിക്കില്ലെന്നും വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു.
ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയതിനെ തുടർന്നാണ് ഹർജി നൽകാൻ ഒരുങ്ങുന്നത്. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങൾ തടയണം. ഉണ്ടെന്ന് പ്രചരിച്ച സ്ഥലം വേണമെന്നും കൃത്യമായി പെൻഷൻ നൽകാൻ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.
മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചൽ വർഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാൻ ഇടയായതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലിൽ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇത് വിറ്റു.
ഇപ്പോൾ 200 ഏക്കർ എന്ന സ്ഥലത്താണ് മറിയക്കുട്ടിയുടെ താമസം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും, ഇവരുടെ മകൾ പ്രിൻസി വിദേശത്താണ് താമസിക്കുന്നതെന്നും വാർത്ത വരാനിടയായതിൽ ഖേദിക്കുന്നു എന്നും ദേശാഭിമാനി അറിയിച്ചു.