ന്യൂഡൽഹി: ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം. പരാമാവധി പത്തു രൂപ കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഇക്കാര്യത്തിൽ എണ്ണക്കമ്പനികൾ ചർച്ച തുടരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 ഏപ്രിൽ മുതൽ ഇന്ധനവിലയിൽ കാര്യമായ മാറ്റം വരുത്താൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ധനവില പുനനിർണയിക്കുമെന്നാണ് വിവരം.
അടുത്ത മാസത്തോടെ ഇന്ധനവില കുറയ്ക്കുമെന്ന കാര്യത്തിൽ തീരുമാനമാകുമെന്നാണ് വിവരം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ നിലപാടും നിർണായകമാകും.
മൂന്ന് പൊതുമേഖല എണ്ണ കമ്പനികളും കഴിഞ്ഞ രണ്ട് പാദങ്ങളിലും ഗണ്യമായ ലാഭം നേരിടുന്നുണ്ട്. മൂന്നാംപാദത്തിലും ഇത് തുടരുമെന്നാണ് റിപ്പോർട്ടുകൾ.
അന്താരാഷ്ട്ര വിപണിയിൽ ഭാവിയിൽ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകൾ മുന്നിൽ കണ്ടാൽ തന്നെ പത്ത് രൂപ വരെ ലിറ്ററിന് കുറയ്ക്കാൻ കമ്പനികൾക്ക് സാധിക്കും.