ന്യൂഡൽഹി: യഥാർഥ എൻസിപി അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ളതാണെന്ന തെരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് ശരദ് പവാർ.
തിങ്കളാഴ്ച വൈകിട്ട് അഭിഭാഷകനായ അഭിഷേക് ജെബരാജ് വഴിയാണ് ശരദ് പവാർ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് അജിത് പവാർ ഘടകമാണ് യഥാർഥ എൻസിപിയെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയത്.
നിയമസഭയിൽ അജിത് പവാറിന് എംഎൽഎമാരിൽ കൂടുതൽ അംഗത്വം ഉള്ളതിനാൽ പാർട്ടിയും പാർട്ടിയുടെ ക്ലോക്ക് ചിഹ്നം അജിത് പവാറിന്‍റെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു.
വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തന്‍റെ വിഭാഗത്തിന് ഒരു പേര് തിരഞ്ഞെടുക്കാൻ ശരദ് പവാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ (എൻസിപി) തർക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതോടെ പരിഹരിച്ചു.
ആറ് മാസത്തിലേറെ നീണ്ടു നിന്ന 10 ലധികം ഹിയറിംഗുകൾക്ക് ശേഷമാണ് അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.