ഗാസ: വീണ്ടും ഗാസ മുനമ്പിലുടനീളം ആക്രമണം അഴിച്ച് വിട്ട് ഇസ്രയേൽ. ആക്രമണം രൂക്ഷമായ ഷുജയ്യയിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ചവർക്ക് നേരെ ബുധനാഴ്ച രാവിലെ സേന നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പലസ്തീനികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ന്യൂസ് ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.
സെൻട്രൽ ഗാസയിലെ മഗാസി ക്യാമ്പിൽ വാഹനത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു. ജബാലിയ ക്യാമ്പിൻ്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ രൂക്ഷമായ ഷെല്ലാക്രമണമുണ്ടായി.
ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രിയും അൽ-ഷുജയ്യയിലെ വീടുകൾക്ക് നേരെ സേനയുടെ ബോംബാക്രമണം ഉണ്ടാകുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. വെസ്റ്റ് ബാങ്കിലെ നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിൽ 24 മണിക്കൂറിനുള്ളിൽ ഒരു കുട്ടി ഉൾപ്പെടെ ആറ് പലസ്തീനികൾ കൊല്ലപ്പെട്ടു.