മോസ്കോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയുടെ ബിഗ് ഫ്രണ്ടെന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. വ്യാഴാഴ്ച്ച മോസ്കോയിൽ റഷ്യയുടെ സ്ട്രാറ്റജിക് ഇനീഷ്യേറ്റീവ് ഏജൻസി സംഘടിപ്പിച്ച ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ. ഇന്ത്യയിലെ നമ്മുടെ സുഹൃത്തുക്കളും നമ്മുടെ വലിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് വർഷങ്ങൾക്കു മുൻപ് മേക് ഇൻ ഇന്ത്യയ്ക്ക് തുടക്കം കുറിച്ചിരുന്നു.

ഇന്ത്യൻ സാമ്പത്തിക മേഖലയെ അതു നല്ല രീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനം അതു നമ്മളല്ല, നമ്മുടെ സുഹൃത്തുക്കൾ രൂപകൽപ്പന ചെയ്തതാണെങ്കിൽ കൂടി അനുകരിക്കുന്നതിൽ തെറ്റില്ല പുടിൻ പറഞ്ഞു. റഷ്യൻ കമ്പനികൾക്ക് അവസരങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് പുടിൻ ഇന്ത്യയെ എടുത്തു പറഞ്ഞത്.
പ്രാദേശിക നിർമാണപ്രവർത്തനങ്ങൾ വർധിപ്പിച്ച് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിൽ വിജയിച്ചതിലൂടെ ഇന്ത്യൻ നേതൃത്വം മികച്ച മാതൃകയാണ് മുന്നോട്ടു വയ്ക്കുന്നതെന്നും പുടിൻ കൂട്ടിച്ചേർത്തു.റഷ്യയുടെ കൂലിപ്പട്ടാളമായിരുന്ന വാഗ്നർ ഗ്രൂപ്പ് പരസ്യമായി റഷ്യൻ സൈന്യത്തെ വെല്ലുവിളിച്ചതിനു ശേഷം പുടിൻ ഇതാദ്യമായാണ് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്.