തൊടുപുഴ: റോഡരികിൽ മാലിന്യം തള്ളിയ ആളിൽ നിന്നും 5000 രൂപ പിഴയടപ്പിച്ച് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. എറണാകുളം കാക്കനാട് ഉള്ള ഒരു സ്വകാര്യ റസ്റ്റോറൻ്റിൽ നിന്നുമുള്ള മാലിന്യങ്ങളാണ് മാലിന്യം നീക്കുവാൻ കരാർ എടുത്ത വ്യക്തി യാത്രാമധ്യേ ഉടുമ്പന്നൂർ – അമയപ്ര റോഡരികിൽ ഉപേക്ഷിച്ചത്.
കവറിൽ കെട്ടിയ നിലയിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് വാർഡ് മെമ്പർ രമ്യ അജീഷിൻ്റെയും ഹരിത കർമ്മ സേനാംഗം ഗീത സുകുമാരൻ്റേയും നേതൃത്വത്തിൽ പൊതി അഴിച്ച് പരിശോധിക്കുകയും അതിൽ നിന്ന് കാക്കനാട്ടെ റസ്റ്റോറിൻ്റെ മേൽവിലാസം ലഭിക്കുകയുമായിരുന്നു.
ഇതിനേത്തുടർന്ന് കുറ്റക്കാരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ച് വരുത്തി പിഴ അടപ്പിക്കുകയും മാലിന്യം നീക്കം ചെയ്യിക്കുകയുമായിരുന്നു.
പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മാലിന്യനിക്ഷേപങ്ങൾ സംബന്ധിച്ച് തെളിവുകൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി യശോധരൻ അറിയിച്ചു.