കൊച്ചി: സച്ചിൻദേവ് എം.എൽ.എക്കെതിരായ ജാതി അധിക്ഷേപം നടത്തിയെന്ന കേസിൽ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കറിനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.
അദ്ദേഹം കേസന്വേഷണത്തിനോട് സഹകരിക്കുമെന്നും കോടതി വ്യക്തമാക്കി. കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായി വാക്കുതർക്കമുണ്ടായ വിഷയത്തിൽ ജയശങ്കർ ഒരു യുട്യൂബ് ചാനലിൽ അഭാപ്രായ പ്രകടനം നടത്തിയിരുന്നു.
ഇതിൽ ആര്യാ രാജേന്ദ്രന്‍റെ ഭർത്താവ് കൂടിയായ സച്ചിൻ ദേവിനെ ജാതിയുമായി ബന്ധപ്പെടുത്തി പരാമർശം നടത്തിയെന്ന പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
ഇതിനെതിരെ ജയശങ്കർ കോടതിയെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് തനിക്കെതിരായ കേസ് എന്നാണ് ജയശങ്കർ ഹർജിയിൽ പറയുന്നത്.
ഭരണ കക്ഷികളും പ്രത്യേകിച്ച് ആഭ്യന്തര വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുമെതിരായ തന്‍റെ വിമർശനങ്ങളെ ഇല്ലാതാക്കാനുള്ള ദുരുദേശവും ഈ പരാതിക്കു പിന്നിലുണ്ടെന്നും ഹർജിയിൽ പറയുന്നു.
തനിക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. തുടർന്നാണ് ഹർജിക്കാരനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് സി.എസ് ഡയസ് ഉത്തരവിട്ടതും അന്വേഷത്തോട് സഹകരിക്കാൻ ജയശങ്കറിന് നിർദേശം നൽകിയതും.