കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എ.നസറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്കു മാറ്റി. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു കോടതിയിൽ വ്യക്തമാക്കി.
യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന് നടി പരാതിയിൽ പറയുന്നു.
കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതേസമയം, നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു.
യുവതിയുമായി വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.