കോഴിക്കോട്: ആഭ്യന്തര വകുപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തെ വിമർശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടിക്കൊരുങ്ങി പൊലീസ്.
കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെതിരേ നടപടിയെടുക്കാനാണ് ആഭ്യന്തര വകുപ്പിൻറെ തീരുമാനം.
നടപടി വേഗത്തിലാക്കാൻ സ്റ്റേറ്റ് പൊലീസ് മോണിറ്ററിങ്ങ് റൂം വിവരങ്ങൾ ശേഖരിച്ചു. പത്തനംതിട്ടയിൽ നിന്നും കോഴിക്കോട്ടു നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.
ഗുണ്ടയുടെ വീട്ടിൽ വിരുന്നിനു പോയ പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തതിൽ അഭിനന്ദനം അറിയിച്ചു കൊണ്ടാണ് ഉമേഷ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
”അവസാനത്തെ ഗുണ്ടാവിരുന്നല്ല നടന്നത്. ഇത്തരക്കാർ അനേകം സേനയ്ക്കകത്തുണ്ടെന്ന് ഡിജിപിയോ മുഖ്യമന്ത്രിയോ അറിയിന്നില്ല. കോടതി വിധി പ്രകാരം അറസ്റ്റു ചെയ്ത കഞ്ചാവ് കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കാതെ വീട്ടിലേക്കു പറഞ്ഞുവിട്ട ഉദ്യോഗസ്ഥർക്കു കീഴിലാണ് ഞാൻ ജോലിചെയ്യുന്നത്. വകുപ്പിലെ ആത്മഹത്യകളുടെ പെരുപ്പം മുഖ്യമന്ത്രി അറിയുന്നുണ്ടോയെന്നും” ഇമെയിലിലുണ്ടായിരുന്നു.