ന്യൂഡൽഹി: ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് നടത്താനിരുന്ന ടെറ്റ്(ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) മാറ്റിവച്ചു. ജൂണ്‍ 26 മുതല്‍ 28 വരെ നടത്തേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്.
ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ-നെറ്റ് പരീക്ഷ നീട്ടിവച്ചതായി നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി(എൻ.റ്റി.എ) അറിയിച്ചു.
പരീക്ഷയിലെ ചോദ്യങ്ങള്‍ ചോർന്നെന്ന സംശയത്തെ തുടർന്നായിരുന്നു നടപടി. ഡാർക് വെബിൽ ചോദ്യപേപ്പർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് ലക്ഷം വിദ്യാർത്ഥികളാണ് സി.എസ്.ഐ.ആർ – നെറ്റ് പരീക്ഷ എഴുതാനിരുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ യു.ജി.സി ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പരീക്ഷ മാറ്റിയത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. യു.ജി.സി – നെറ്റ് പരീക്ഷ റദ്ദാക്കി 48 മണിക്കൂറിനിപ്പുറമാണ് സി.എസ്.ഐ.ആര്‍ – യു.ജി.സി നെറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം ഉയര്‍ന്നത്. ജൂൺ 18ന് നടന്ന യു.ജി.സി – നെറ്റ് പരീക്ഷയും എൻ.റ്റി.എ റദ്ദാക്കിയിരുന്നു.