
കോതമംഗലം: മഴക്കാലം ആരംഭിച്ചതോടെ കൊച്ചി – ധനുഷ്‌ക്കോടി ദേശീയപാതയിൽ അപകടങ്ങളും വർധിക്കുന്നു. ദേശീയപാതയിൽ വാഹനങ്ങളുടെ തിരക്കേറെയുള്ള ദിവസങ്ങളാണ് ശനിയും ഞായറും.
ഈ ദിവസങ്ങളിൽ മൂന്നാറിലേക്ക് സഞ്ചാരികൾ കൂടുതലായി എത്തുന്നതാണ് ദേശീയപാതയിൽ തിരക്കേറുവാൻ കാരണം. ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവരുടെ അമിത വേഗതയും അശ്രദ്ധമായ ഓവർടെയിക്കിംഗുമാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടവരുത്തുന്നത്.
കഴിഞ്ഞ ദിവസം അടിമാലി മേഖലയിൽ രണ്ടിടങ്ങളിൽ വാഹനാപകടങ്ങൾ സംഭവിച്ചു.കൂമ്പൻപാറ പള്ളിക്ക് സമീപവും ചാറ്റുപാറക്ക് സമീപവുമാണ് അപകടങ്ങൾ സംഭവിച്ചത്.
മൂന്നാർ സന്ദർശനം കഴിഞ്ഞ് തിരികെ വരികയായിരുന്ന വിനോദ സഞ്ചാരികളുടെ കാറാണ് കൂമ്പൻപാറയിൽ അപകടത്തിൽപ്പെട്ടത്. പാതയോരത്തെ വീട്ടുമുറ്റത്തെക്ക് നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിയുകയായിരുന്നു.
വീടിന്റെ മതിലും വാഹനം ഇടിച്ച് തകർത്തു.നാല് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ചെറിയ പരിക്കുകളോടെ വാഹനയാത്രികർ രക്ഷപ്പെട്ടു.
ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് ചാറ്റുപാറക്ക് സമീപം അപകടം സംഭവിച്ചത്.ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പരിക്ക് സംഭവിച്ചു.ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.