Timely news thodupuzha

logo

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഉത്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടിയെടുക്കും. കഴിഞ്ഞ ദിവസം ക്ലീനിങ് തൊഴിലാളി ജോയി മുങ്ങിമരിച്ച തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം.

നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കാനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനെജ്മെന്‍റ് ആക്റ്റിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും.

ജില്ലാ കലക്റ്ററുടെ മേൽനോട്ടത്തിൽ സബ് കലക്റ്ററെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫിസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയ്ൽവേ എന്നീ വിഭാഗങ്ങളുടെ ഏകോപനം ഉറപ്പാക്കും.

നിരോധിത പ്ലാസ്റ്റിക്ക് ഉത്പനങ്ങൾ നിരുത്സാഹപ്പെടുത്താൻ കർശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

സാംക്രമിക രോഗങ്ങൾ തടയാൻ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണം റെയ്‌ൽവേ ഉറപ്പു വരുത്തണം.

തമ്പാനൂർ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ നീളമുള്ള ടണൽ ശുചീകരിക്കണമെന്ന് റെയ്ൽവേയോട് നിർദേശിച്ചു. തോടിന്‍റെ രണ്ട് ഭാഗത്തുള്ള ഫെൻസിങ്ങിന്‍റെ അറ്റകുറ്റപ്പണി ഇറിഗേഷൻ വകുപ്പ് നടത്തും. മെറ്റൽ മെഷുകൾ മേജർ ഇറിഗേഷൻ വകുപ്പ് സ്ഥാപിക്കും.

മാലിന്യ സംസ്കരണ പ്രവർത്തികളിൽ ഏർപ്പെടുന്നവര്‍ക്ക് ഫയര്‍ ആൻഡ് റെസ്ക്യു നേതൃത്വത്തില്‍ പരിശീലനവും ആവശ്യമായ സുരക്ഷാ ക്രമീകരണവും നൽകും. 40 എഐ ക്യാമറകൾ സ്ഥാപിക്കും. ഇവയെ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *