തൊടുപുഴ: സ്ഥിരം അപകട മേഖലയായ മുട്ടം ശങ്കരപ്പിള്ളിയിൽ വീണ്ടും അപകടം. ഇന്നലെ വൈകിട്ട് 4.45 നാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. എതിർ ദിശയിൽ നിന്നും വന്ന കാറുകളാണ് കൂട്ടിയിടിച്ചത്. യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം സ്കൂട്ടറും കാറും കൂട്ടിയിടിച്ചത് ഇതേ സ്ഥലത്താണ്.
മൂന്നാഴ്ച മുൻപ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ഗുരുതരപരിക്ക് പറ്റിയിരുന്നു. ശങ്കരപ്പിള്ളി മുതൽ മുട്ടം വരെ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കർ വെച്ചിരുന്നു. എന്നാൽ അത് വാഹനമിടിച്ചും രാത്രിയുടെ മറവിൽ എടുത്തു മാറ്റിയും നശിപ്പിച്ചു.
റോഡിൻ്റെ ഒരു വശം ജലവിതരണക്കുഴൽ സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചത് കിടങ്ങായിക്കിടക്കുകയാണ്. അതാണ് സ്ഥിരമായി അപകടം ഉണ്ടാകാൻ കാരണം. ശങ്കരപ്പിള്ളി എസ് വളവിൽ എത്തുന്ന വാഹനങ്ങൾ കിടങ്ങ് ഒഴിവാക്കി വളവിൽ സഞ്ചരിക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്.