കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ കെ സുരേന്ദ്രൻ ഒന്നാം പ്രതിയും മറ്റ് 2 പേർ കൂട്ടുപ്രതികളുമാണ്.
സുൽത്താൻ ബത്തേരി ജ്യൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് കുറ്റപത്രം സമർപ്പിച്ചത്. 301 പേജുകളാണ് കുറ്റപത്രത്തിലുള്ളത്.
83 സാക്ഷികൾ, 62 രേഖകൾ, 12 മൊബൈൽ ഫോൺ എന്നിവ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി പൊലീസ് പരിശോധിച്ചിരുന്നു. പട്ടികജാതി, പട്ടിക വർഗ അതിക്രമം തടയൽ വകുപ്പ് ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്.
ഇന്ത്യൻ ശിക്ഷാ നിയമം 171 ബി, ഇ വകുപ്പുകൾക്ക് പുറമേ അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സി.കെ ജാനുവിന് 35 ലക്ഷം രൂപ നൽകിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.
2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും സുൽത്താൻബത്തേരിയിൽ വെച്ച് 25 ലക്ഷം രൂപയും നൽകിയെന്നുമാണ് ജെ.ആർ.പി മുൻ നേതാവായിരുന്ന പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്.