കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്‍റെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. സംഭവസമയം സ്ഥലത്ത് കണ്ട ചുവന്ന ബൈക്കില്‍ സഞ്ചരിച്ച ആള്‍ മോഷ്ടാവാണെന്നാണ് പൊലീസിന്‍റെ നിഗമനം.
നാട്ടുകാരാണ് പൊലീസിന് ഇതിനെക്കുറിച്ച് മൊഴി നല്‍കിയത്. ഈ ബൈക്ക് കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം. വാളൂരിൽ കുറുങ്കുടി മീത്തൽ അനുവാണ്(26) മരിച്ചത്.
തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തോട്ടില്‍ അര്‍ധനഗ്നയായിട്ടിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
കമ്മല്‍ മാത്രമാണ് അനുവിന്‍റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ചതെന്നും സ്വര്‍ണമാല, രണ്ട് മോതിരം, ബ്രേസ്‌ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങി മരണമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മുട്ടറ്റം വരെ മാത്രം വെള്ളമുള്ള തോട്ടില്‍ ഒരാള്‍ എങ്ങനെ മുങ്ങിമരിച്ചെന്നതാണ് കേസിലെ ദൂരൂഹത.
നടന്നു പോകുന്നയാള്‍ തോട്ടിലേക്ക് വീഴാനുള്ള സാധ്യതയും കുറവാണെന്നും മോഷണ ശ്രമത്തിനിടെ വീണതാണോയെന്ന സംശയമാണ് പൊലീസിനുള്ളത്.