ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നിർണായക യോഗം മാറ്റിവെച്ചു.
ഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണു മാറ്റിയത്. ഇതിന്‍റെ കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്‍റെ നീക്കത്തിനെതിരെ തമിഴ്നാട് ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണു യോഗം തീരുമാനിച്ചത്.
പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താൻ കേരളത്തെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
പഴയതു പൊളിച്ചു നീക്കി പുതിയ അണക്കട്ട് നിർമിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്‍റെ ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ചു നൽകണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.
നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ അണക്കെട്ടിന്‍റെ അപകടാവസ്ഥയും അതിശക്തമായ മഴയും അണക്കെട്ടിന്‍റെ താഴ്ഭാഗത്തു താമസിക്കുന്ന ആയിരക്കണക്കിനാളുകളുടെ സുരക്ഷാണ് കേരളം പ്രധാനമായും ഉന്നയിക്കുന്നത്. ജനുവരിയിൽ കേരളം സമർപ്പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം വിദഗ്ധ വിലയിരുത്തൽ സമിതിക്കു വിട്ടിരിക്കുകയാണ്.