തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ മുസ്‌ലിം സ്നേഹം കാപട്യമാണെന്നും മുസ്‌ലിങ്ങളുടെ അട്ടിപ്പേറവകാശം അവകാശപ്പെടുന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍റെ പാര്‍ട്ടിയുടെ സ്ഥിതിയെന്താണെന്നും മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. 328 സീറ്റുകളില്‍ മല്‍സരിച്ച് 100 സീറ്റ് നേടിയ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിപ്പിച്ചത് ഏഴ് മുസ്‌ലിം സമുദായാംഗങ്ങളെ മാത്രമാണ്.
2019ല്‍ 34 മുസ്‌ലിങ്ങള്‍ക്ക് സീറ്റു നല്‍കിയ കോണ്‍ഗ്രസ് 2024ല്‍ നല്‍കിയത് 19 സീറ്റ് മാത്രമാണ്. 4 കോടി മുസ്‌ലിങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ഒരു മുസ്‌ലിമിനെപ്പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയില്ല.
ഒരു കോടി മുസ്‌ലിങ്ങളുള്ള മഹാരാഷ്ട്രയിലും ഇന്‍ഡി സഖ്യം ഒരു സീറ്റു പോലും മുസ്‌ലിമിന് നല്‍കിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ സുധാകരന്‍റെ പാര്‍ട്ടി നല്‍കിയ അതേ സീറ്റെണ്ണം മുസ്‌ലിങ്ങള്‍ക്ക് ബി.ജെ.പിയും നല്‍കി.
വടകരയില്‍ ഷാഫി പറമ്പിലിനെ യു.ഡി.എഫ് മല്‍സരിപ്പിച്ചപ്പോള്‍ മലപ്പുറത്ത് ഡോ. എം അബ്ദുല്‍ സലാമിനെ എൻ.ഡി.എ മല്‍സരിപ്പിച്ചു. ഡോ. അബ്ദുള്‍ സലാമിനെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയാണ്. മലപ്പുറത്ത് വിജയിച്ചിരുന്നെങ്കില്‍ ഡോ. അബ്ദുള്‍ സലാം ഇന്ന് കേന്ദ്രമന്ത്രിസഭയിൽ ഉണ്ടാവുമായിരുന്നുവെന്നും വി മുരളീധരൻ പ്രതികരിച്ചു.