തിരുവനന്തപുരം: പാലക്കാട് ശ്രീചാത്തൻകുളങ്ങര ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള തരിശ്ഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് രാജ്യാന്തര സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു.
ക്ഷേത്ര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ദേവസ്വം ബോർഡുകൾ സുപ്രധാന നടപടികൾ സ്വീകരിക്കുന്നത്.
വഴിപാടിതര വരുമാനം വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തരിശ് ഭൂമി പാർക്കിംഗിനായി ലേലം ചെയ്ത് നൽകുന്നുണ്ട്.
കാസർഗോഡ് ജില്ലയിലെ ക്ഷേത്രങ്ങളുടെ അധീനതയിലുള്ള തരിശ് ചെങ്കൽ പ്രദേശങ്ങളിൽ സൗരോർജ പാടം നിർമ്മിക്കുന്നതിന് ചർച്ചകൾ പുരോഗമിക്കുകയാണ്.
ജീവനക്കാർ പാലിക്കണ്ടേ ക്ഷേത്രാചാരങ്ങൾ സംബന്ധിച്ചും ക്ഷേത്രത്തിൽ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച പരിശീലനം നൽകുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
ആരാധനയ്ക്കൊപ്പം ആതുര സേവനവും ദേവസ്വം ബോർഡുകൾ ഉറപ്പാക്കുന്നുണ്ട്. ഡയാലിസിസ് സെന്‍റർ, ആയുർവേദ ചികിത്സ, ജെറിയാട്രിക് യൂണിറ്റ് തുടങ്ങിയവയെല്ലാം വിവിധ ദേവസ്വം ബോർഡുകൾ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.