തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുകയാണെന്ന് സി.പി.ഐ സംസ്ഥാന അധ്യക്ഷൻ ബിനോയ് വിശ്വം.
തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സി.പി.എമ്മിനും സി.പി.ഐക്കും സംയുക്ത സമിതിയുണ്ടാവില്ലെന്നും സർക്കാർ തലത്തിൽ നേതൃമാറ്റത്തിന് സി.പി.ഐ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരിലെ തോൽവി നൽകിയത് വലിയ പാഠമാണ്. അടിസ്ഥാന ആവശ്യങ്ങളായ സപ്ലൈകോ വിതരണം, പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ വീഴ്ച പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ ഇടത് നേതൃത്വത്തിൽ അഴിച്ചു പണി ആവശ്യപ്പെട്ട് മുതിർന്ന സി.പി.ഐ നേതാവ് സി ദിവാകരൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഇടത് മുന്നണി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ട് വരണം.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടു. തലസ്ഥാനത്ത് മുന്നൊരുക്കം ഉണ്ടായില്ലെന്നും ദിവാകരൻ പറഞ്ഞിരുന്നു. സി.പി.ഐയുടെ ജില്ലാ എക്സിക്യൂട്ടിവ് യോഗങ്ങളില്‍ ഭരണ വിരുദ്ധ വികാരം തെരഞ്ഞടുപ്പ് തോല്‍വിക്ക് കാരണമായെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഈ മാസം 16ന് സി.പി.എം സംസ്ഥാന സമിതിയും 28ന് കേന്ദ്ര കമ്മിറ്റിയും ചേരും. വിലയിരുത്തലിന് ശേഷം സി.പി.എം നിലപാട് വ്യക്തമാക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാ യെച്ചൂരി വ്യക്തമാക്കി.