കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ യുവതി സംസ്ഥാനം വിട്ടതായി അന്വേഷണ സംഘം. യുവതിയുടെ മൊബൈൽ ഫോണിന്‍റെ അവസാന ടവർ ലോക്കേഷൻ ഡൽഹിയിൽ നിന്നാണ് ലഭിച്ചാണ്. യുവതിയെ കണ്ടെത്തുന്നതിനായി മൂന്നംഗ സംഘമായാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. ഈ മാസം ഏഴിനാണ് യുവതി അവസാനമായി ഓഫിസിലെത്തിയത്.
ഇവിടെ നിന്ന് ഡൽഹിയിൽ എത്തിയ യുവതി വിഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വിഡിയോ അപ്‌ലോഡ് ചെയ്യുകയായിരുന്നു.
വിവിധ സ്ഥലങ്ങളിൽ നിന്നാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പെൺകുട്ടിക്ക് വലിയ പിന്തുണയും നിയമസഹായവും ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അവസാനം പോസ്റ്റ് ചെയ്ത വീഡിയോയിൽ താന്‍ സുരക്ഷിതയാണെന്നും സമ്മർദ്ദം കൊണ്ടാണ് വീട്ടിൽ നിന്നും മാറി നിൽക്കുന്നതെന്നും യുവതി പറയുന്നു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല.
താന്‍ പരാതി നല്‍കാത്തതിനാലാണ് ആദ്യം പന്തീരാങ്കാവ് പൊലീസ് കേസ് എടുക്കാതിരുന്നത്. പലഘട്ടത്തിലും ബന്ധുക്കള്‍ ആശയക്കുഴപ്പം ഉണ്ടാക്കി.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് അഭിനയിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. ചാര്‍ജര്‍ കേബിള്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണെന്നും അത് മര്‍ദനമേറ്റതിന്‍റേതല്ലെന്നും യുവതി പറയുന്നുണ്ട്.