കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇ.ഡിയുടെ നടപടി.
ചിത്രത്തിന്‍റെ നിര്‍മാതാക്കളിലൊരാളായ ഷോണ്‍ ആന്‍റണിയെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സിനിമ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇ.ഡിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇ.ഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയ വീട്ടിൽ പരാതി നൽകുന്നത്.
ചിത്രത്തിന്‍റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ തട്ടിപ്പ് നടന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഈ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചതോടെയാണ് കേസിൽ ഇ.ഡി ഇടപെടുന്നത്. സിനിമയുടെ നിര്‍മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് ഇ.ഡി പരിശോധിച്ച് വരികയാണ്.