കാസർകോട്: ചിത്താരി ജമാത്ത് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്‍വൺ വിദ്യാർത്ഥിക്ക് സീനിയേഴ്സിൻ്റെ ക്രൂരമർദനം. ഷൂ ധരിച്ചെത്തിയതിനാണ് മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. എന്നാൽ മർദനമേറ്റ കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ കുട്ടിയ്ക്ക് തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ പോകാതെയായി.
അപ്പോഴും മർദനമേറ്റ കാര്യം കുട്ടി പറഞ്ഞില്ലെന്ന് കുടുംബം അറിയിച്ചു. എന്നാൽ വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വീട്ടുകാരടക്കം ഇക്കാര്യം അറിയുന്നത്.
മർദിച്ച കാര്യം പുറത്ത് പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വ്യക്തമാക്കി. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.