Timely news thodupuzha

logo

രക്ഷാപ്രവർത്തനം തൃപ്തികരമല്ലെന്ന് അർജുന്‍റെ മാതാവ്, പിന്നാലെ കുടുംബത്തിന് നേരെ സൈബറാക്രമണം

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബത്തിനു നേരെ ശക്തമായ സൈബർ ആക്രമണം. കർണാടക സർക്കാരിന്‍റെയും സൈന്യത്തിന്‍റെയും രക്ഷാപ്രവർത്തനം തൃപ്തികരമല്ലെന്ന് അർജുന്‍റെ അമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്. ‌ഇതോടെ അർജുന്‍റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത് ആക്രമണം നടത്തുന്നുവെന്ന് കാണിച്ച് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി.

രണ്ട് യുട്യൂബ് ചാനലുകൾക്കെതിരേ ചേവായൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിനിടെ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുകയാണ്.

അർജുന്‍റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതായും പരാതിയുണ്ട്. ദിവസങ്ങളോളം കരയിൽ മണ്ണെടുത്തു മാറ്റി സമയം കളഞ്ഞതിന് കാരണം അർജുന്‍റെ കുടുംബവും കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകരുമാണെന്ന ആരോപണവും ഉയരുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് പുഴയോട് ചേർന്നായിരുന്നു കർണാടക തെരച്ചിൽ നടത്തിയിരുന്നത്.

എന്നാൽ കേരളത്തിൽ നിന്നെത്തിയ രക്ഷാപ്രവർത്തകരുടെ സമ്മർദത്തെ തുടർന്ന് കരയിലേക്ക് തെരച്ചിൽ മാറ്റാൻ കർണാടക നിർബന്ധിതരായി.

ഒടുവിൽ ഒമ്പത് ദിവസത്തെ തെരച്ചിലിന് ഒടുവിൽ പുഴയിൽ നിന്നാണ് അർജുന്‍റെ ലോറി കണ്ടെത്തിയത്. കർണാടകയുടെ നിഗമനമായിരുന്നു ശരിയെന്ന് വാദിക്കുന്നവരാണ് സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ നിന്നെത്തിയ രഞ്ജിത് ഇസ്രായേൽ അടക്കമുള്ളവരെ രൂക്ഷമായി വിമർശിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *