തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആൻറണി. പുനരധിവാസ പ്രവർത്തനങ്ങൾക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ച് നിൽക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും എ.കെ ആൻറണി പറഞ്ഞു.
ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി സാമ്പത്തികമായും, മറ്റു തരത്തിലുമുള്ള പരമാവധി സഹായം കേന്ദ്രസർക്കാർ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തർക്കിക്കാനുള്ള സമയമല്ല ഇത്. കേരളത്തിൻറെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. രാഷ്ട്രീയം മറന്ന് ദുരന്തത്തിൽ അകപ്പെട്ട് കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തിക്കണം.
കേരളത്തിലെ ദുരന്തബാധിതരെ സഹായിക്കാൻ കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ജൂലൈ 30 മുതൽ ഓഗസ്റ്റ് അഞ്ച് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53.99 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ.എസ്.എഫ്.ഇ മാനേജ്‌മെൻറും ജീവനക്കാരും കോടി 5 കോടി രൂപയാണ് നൽകിയത്.