തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തിലെ സ്വർണക്കടത്ത് പരാമർശവുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കൊന്നും മറയ്ക്കാനില്ലെന്നും സ്വർണക്കടത്ത് രാജ്യവിരുദ്ധമാണെന്നും എന്നാൽ താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണറുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധവും അറിയിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികൾ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് താൻ പറഞ്ഞത്.
സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വർണക്കടത്തിനെതിരേ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിൻറെ കൂടി ഉത്തരവാദിത്വമാണ്. വിവരങ്ങൾ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നൽകാൻ കാലതാമസമുണ്ടായത്.
കേരള പോലീസിൻറെ ഔദ്യോഗിക വെബ് സൈറ്റിലുള്ള അന്വേഷണ വിവരങ്ങൾ പ്രകാരമാണ് പ്രസ്താവന നടത്തിയത്. രാജ്യവിരുദ്ധ ശക്തികൾ സ്വർണക്കടത്ത് പണം ഉപയോഗിക്കുന്നതായി പൊലീസിൻറെ സൈറ്റിലിലില്ല.
സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു, നികുതി വരുമാനം കുറയുന്നുവെന്ന അർഥത്തിലാണ് ദേശവിരുദ്ധം എന്ന് പറഞ്ഞത്. ഇക്കാര്യം പോലീസ് തന്നെ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ശരിയല്ല. താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.