കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നടി നൽകിയ ഉപഹർജി തള്ളി ഹൈക്കോടതി. നിയമപരമായി നില നിൽക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് സി.എസ് ഡയസ് ഹർജി തള്ളിയത്.
ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന മെമ്മറി കാർഡിന്‍റെ ഹാഷ് ടാഗ് മാറിയതിൽ അന്വേഷണം വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടി നടി നൽകിയ ഉപഹർജിയിലാണ് വിധി.
ഐ.ജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഇതിൽ പ്രിൻസിപ്പൽ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി ഉപഹർജി നൽകിയത്. തന്‍റെ സ്വകാര്യ ദൃശ്യങ്ങളാണ് മെമ്മറി കാർഡിലുള്ളത്. ഈ ദൃശ്യങ്ങൾ പുറത്ത് വരുമോയെന്ന് ആശങ്കയുള്ളതായും ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.