ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ചൊവ്വാഴ്ച വൈകിട്ട് 3.30ന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ നവംബര്‍ 26നും ഝാര്‍ഖണ്ഡിൽ ജനുവരി 5നുമാണ് നിലവിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്.
ഇരു സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഒരുമിച്ച് അടുത്ത മാസം തന്നെ ഉണ്ടാകുമെന്നാണ് സൂചന. ഇതോടൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ കൂടി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ചേലക്കരയില്‍ നിന്നും മുന്‍ മന്ത്രി കെ രാധാകൃഷ്ണനും പാലക്കാട് നിന്നും എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പിലും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന് വേദിയാവുന്നത്. രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വയനാട് മത്സരം വന്നത്.