ബാംഗ്ലൂർ: വിദ്യാർത്ഥിയുടെ അച്ഛനുമായി അടുപ്പത്തിലാകുകയും പിന്നീട് ഫോട്ടോയും വീഡിയോയും പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ ബാംഗ്ലൂരിലെ പ്രീ സ്കൂൾ അധ്യാപിക അറസ്റ്റിൽ. ഇരുപത്തിയഞ്ചുകാരിയായ ശ്രീ ദേവി രുദാഗിയെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ഇവരെ സഹായിച്ച ഗണേഷ് കാലെ, സാഗർ എന്നിവരെയും പിടി കൂടിയിട്ടുണ്ട്. ബാംഗ്ലൂരിലെ വ്യാപാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഭാര്യയും മൂന്നു പെൺമക്കളുമുള്ള വ്യാപാരി 2023ലാണ് ഇളയ മകളെ പ്രീ സ്കൂളിൽ ചേർക്കാനായി ശ്രീദേവി പ്രിൻസിപ്പാളായ സ്കൂളിലെത്തിയത്. വൈകാതെ ഇരുവരും തമ്മിൽ അടുപ്പത്തിലായി.
പരസ്പരം സംസാരിക്കാനും സന്ദേശങ്ങൾ കൈമാറാനുമായി പ്രത്യേകം സിം കാർഡും ഫോണും വരെ ഉപയോഗിച്ചിരുന്നു. അതിനിടെ വ്യാപാരിയിൽ നിന്ന് നാല് ലക്ഷം രൂപയോളം ശ്രീദേവി സ്വന്തമാക്കിയിരുന്നു. ജനുവരിയിൽ 15 ലക്ഷം രൂപ കൂടി ഇവർ ആവശ്യപ്പെട്ടു. ബിസിനസിൽ തിരിച്ചടികൾ നേരിട്ടതോടെ ഇയാൾ ഗുജറാത്തിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചു. കുട്ടിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനു വേണ്ടി സ്കൂളിലെത്തിയപ്പോഴാണ് ശ്രീദേവിയും സുഹൃത്തുകളും ചേർന്ന് ഇയാളെ ഭീഷണിപ്പെടുത്തിയത്.
ശ്രീദേവിക്കൊപ്പമുള്ള നിരവധി ഫോട്ടോകളും വീഡിയോകളും കുടുംബത്തിന് കൈമാറാതിരിക്കാൻ 20 ലക്ഷം രൂപ തരണമെന്നായിരുന്നു ആവശ്യം. 1.9 ലക്ഷം രൂപ വ്യാപി ഇവർക്കു നൽകിയെങ്കിലും ബാക്കി തുകയ്ക്കു വേണ്ടി സമ്മർദം കൂടി വന്നു. ഇതോടെയാണ് വ്യാപാരി പൊലീസിനെ സമീപിച്ചത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടു.