കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ ഇന്നലെ അറസ്റ്റിലായ യൂണിടാക് മാനെജിങ് ഡയറക്റ്റർ സന്തോഷ് ഈപ്പനെ ഇന്നു കോടതിയിൽ ഹാജരാക്കും. കൊച്ചി പ്രത്യേക കോടതിയിലാണ് ഹാജരാക്കുക. ഇന്നലെ രാത്രിയാണ് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ പദ്ധതിയുടെ ഫ്ലാറ്റ് കെട്ടിടം നിർമിക്കാനുള്ള കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പൻ 4 കോടിയോളം രൂപ പലർക്കായി കോഴ നൽകി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഈ കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. സന്തോഷ് ഈപ്പൻ പ്രതികൾക്ക് 4 കോടിയിലധികം രൂപ കോഴ നൽകിയെന്നാണ് കണ്ടെത്തൽ. സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ അക്കൗണ്ടന്റിന്റെയും ലോക്കറിൽ നിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുൾപ്പെട്ടതാണെന്നാണ് കണ്ടെത്തിട്ടുണ്ട്.
തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഖാലിദ് എന്ന യുഎഇ പൗരൻ അടക്കമുള്ളവർക്ക് ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രെസന്റ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണത്തിനായി യൂണിടാക്കിനു നൽകിയത്. ഇതിലെ 20 ശതമാനത്തോളം തുകയാണ് കമ്മിഷനായി നൽകിയത്. പണം ഡോളറുകളാക്കിയാണ് ഖാലിദ് അടക്കമുള്ള പ്രതികൾക്ക് നൽകിയത്. കേസിൽ എം. ശിവശങ്കറിനെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും ഇഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.