ചിന്നക്കനാൽ: അരിക്കൊമ്പൻ ദൗത്യത്തിന്‍റെ പശ്ചാത്തലത്തിൽ ഇടുക്കി ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലെ ജനങ്ങൾക്കായുള്ള ബോധവത്കരണം ഇന്ന് ആരംഭിക്കും. വീടുകളിൽ വാർഡ് മെമ്പർമാർ നേരിട്ടെത്തിയാണ് വിവരങ്ങൾ ധരിപ്പിക്കുക. ദൗത്യ ദിനമായ ഞായറാഴ്ച്ച പരാമാവധി പുറത്തിറങ്ങാതിരിക്കണമെന്നും അരിക്കൊമ്പനെ പിടികൂടുന്നതുവരെ പൊലീസിന്‍റെയും വനം വകുപ്പിന്‍റേയും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നുമാണ് ജനങ്ങളോട് അഭ്യർഥിക്കുന്നത്. കൂടാതെ ശനിയാഴ്ച്ച മലയാളം, തമിഴ്, മറ്റ് ഗോത്രവർഗ ഭാഷകൾ എന്നിവയിൽ അനൗൺസ്മെന്‍റുകളും ഉണ്ടാവും.
ചിന്നക്കനാലിലെ 301 കോളനിയിലാണ് അരിക്കൊമ്പൻ ഏറ്റവും അധികം നാശം വിതച്ചത്. ആ മേഖലയിൽ അരിക്കൊമ്പൻ നാശം വിതയിക്കാത്ത വീടുകൾ കുറവാണ്. അരിക്കൊമ്പനെ മയക്കുവെടി വച്ച് കുങ്കികളുടെ സഹായത്തോടെ പിടികൂടി വാഹനത്തിൽ കയറ്റി കോടനാട് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 71 പേരടങ്ങുന്ന 11 ടീമുകളും 4 കുങ്കികളുമാണ് തയ്യാറെടുക്കുന്നത്.