റാഞ്ചി: ജാർഖണ്ഡിൽ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് തൊഴിച്ചു കൊന്നുവെന്ന് ആരോപണം. ഉറങ്ങി കിടന്ന കുഞ്ഞിനെ ബുട്ടുകൊണ്ട് തൊഴിക്കുകയായിരുന്നെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ 6 പൊലീസുകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ ഗിരിധിലെ കോഷോടൊങ്ങോ ജില്ലയിലാണ് സംഭവം. ഭൂഷൺ പാണ്ഡെയെന്ന പ്രതിയെ തെരഞ്ഞിറങ്ങിയതായിരുന്നു പൊലീസ്. കുട്ടിയുടെ മുത്തച്ഛനാണ് ഇയാൾ.
വീട്ടിൽ പൊലീസ് സംഘം എത്തിയപ്പോൾ ഭൂഷൺ ഉൾപ്പെടെ മറ്റ് കുടുംബാംഗങ്ങൾ ഓടി രക്ഷപെടുകയായിരുന്നു. വീട്ടിൽ കുട്ടി കിടന്ന് ഉറങ്ങുകയായിരുന്നു. പൊലീസ് പരിശോധന കഴിഞ്ഞ് പോയതിനു ശേഷം ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കാണുന്നത്.
പൊലീസ് കുട്ടിയെ തൊഴിച്ചു കൊന്നതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ കുട്ടിയുടെ ശരീരത്തിൽ മുറിവുകളൊന്നുമില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കുഞ്ഞിൻറെ പോസ്റ്റ് മാർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം പൊലീസിൻറെ ഭാഗത്തു നിന്നും വീഴ്ച്ച ഉണ്ടായിച്ചുണ്ടെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.