ഉത്തരാഖണ്ഡ്: ഉത്തരകാശി സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തു വന്നു. തുരങ്കത്തിലേക്ക് പുതുതായി സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെ കടത്തിവിട്ട എൻഡോസ്‌കോപി കാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
തൊഴിലാളികൾ ആരോഗ്യവാന്മാരാണെന്ന് രക്ഷാപ്രവർത്തകർ സൂചിപ്പിച്ചു. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഇവർക്കായുള്ള ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചു നൽകി.
തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. സിൽക്യാര ടണൽ തകർന്നതിനെത്തുടർന്ന് കഴിഞ്ഞ 10 ദിവസമായി 41 തൊഴിലാളികൾ ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
കുടുങ്ങിക്കിടക്കുന്നവർക്ക് പൈപ്പിലൂടെ ബോട്ടിൽ ചൂടുള്ള കിച്ചടി നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇതാദ്യമായാണ് ചൂടുള്ള ഭക്ഷണം തൊഴിലാളികൾക്ക് എത്തിക്കുന്നത്.
ഇതുവരെ ഡ്രൈ ഫ്രൂട്ട്‌സ് ആണ് നൽകിക്കൊണ്ടിരുന്നത്. തൊഴിലാളികളുടെ ആരോഗ്യനില കണക്കിലെടുത്ത് നൽകാവുന്ന ഭക്ഷണത്തിൻറെ പട്ടിക തയ്യാറാക്കുന്നുണ്ട്.
പൈപ്പലൂടെ ഭക്ഷണവും മൊബൈലും ചാർജറും എത്തിക്കാൻ സാധിക്കുമോയെന്നും ശ്രമിക്കുമെന്നും രക്ഷാപ്രവർത്തനത്തിൻറെ ചുമതലയുള്ള കേണൽ ദീപക് പാട്ടിൽ അറിയിച്ചു.