ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര മൂന്നാം തവണയും ഇ.ഡിയ്ക്ക് മുമ്പിൽ ഹാജരായില്ല. ഫെമ ലംഘന കേസിൽ ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഓഫിസിൽ ഹാജരാകണമെന്ന് ഇ.ഡി നോട്ടീസ് അയച്ചിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണ തിരക്കിനായതിനാൽ ഹാരജാവാൻ കഴിയില്ലെന്ന് മഹുവ മൊയ്ത്ര ഇ.ഡിയെ അറിയിക്കുക ആയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തന്റെ മണ്ഡലമായ കൃഷ്ണനഗറിൽ പോവുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ വിളിക്കരുതെന്നും മഹുവ മൊയ്ത്ര കേന്ദ്ര അന്വേഷണ ഏജൻസിയെ അറിയിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന സി.ബി.ഐ റെയ്ഡിനെതിരെ ഇവർ തെരഞ്ഞെടുപ്പുകമീഷന് പരാതി നൽകിയിരുന്നു. ചോദ്യങ്ങൾ ചോദിക്കുന്നതിന് പണം വാങ്ങിയെന്നാരോപിച്ച് കഴിഞ്ഞ ഡിസംബറിലായിരുന്നു മഹുവയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്.
മോദി സർക്കാരിനെതിരെയും അദാനിക്കെതിരെയും ചോദ്യങ്ങൾ ഉന്നയിക്കാൻ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആയിരുന്നു ആരോപണം.