Timely news thodupuzha

logo

തിഹാറിൽ കെജ്‌രിവാൾ അസ്വസ്ഥൻ

ന്യൂഡൽഹി: തിഹാർ ജയിലിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിന്നിട്ടത് ഉറക്കമില്ലാത്ത രാത്രി. മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റു ചെയ്ത കെജ്‌രിവാളിനെ ഏപ്രിൽ 15 വരെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 4 മണിയോടെയാണ് കെജ്‌രിവാളിനെ ജയിലിലെത്തിച്ചത്. അതിനു ശേഷം അദ്ദേഹത്തിന്‍റെ പ്രമേഹം 50ൽ താഴെയായതോടെ ഉടൻ ഡോക്റ്റർമാരുടെ നിർദേശത്തോടെ മരുന്നുകൾ ലഭ്യമാക്കി.

രണ്ടാം നമ്പർ ജയിലിലാണ് കെജ്‌രിവാളിനെ പാർപ്പിച്ചിരിക്കുന്നത്. തിഹാർ ജയിലിൽ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‌രിവാൾ. സെല്ലിൽ ഒറ്റയ്ക്കായിരുന്നു കെജ്‌രിവാൾ.

രാത്രിയിൽ വീട്ടിൽ പാകം ചെയ്ത ഭക്ഷണം എത്തിച്ചെങ്കിലും അദ്ദേഹം അസ്വസ്ഥനായിരുന്നു. കിടക്കയും പുതപ്പും രണ്ടു തലയിണകളും നൽകിയിരുന്നെങ്കിലും രാത്രി ഏറെ നേരം സിമന്‍റു തറയിലാണ് കെജ്രിവാൾ ചെലവഴിച്ചത്.

അതിനു ശേഷം രാത്രി ഏറെ വൈകിയിട്ടും സെല്ലിനുള്ളിൽ നടക്കുകയായിരുന്നുവെന്നും ജയിൽ അധികൃതർ പറയുന്നു. ചൊവ്വാഴ്ച രാവിലെയും കെജ്‌രിവാളിന്‍റെ പ്രമേഹം പരിധിയിൽ കൂടുതൽ താഴ്ന്ന അവസ്ഥയിലാണ്. പ്രമേഹം സാധാരണ നിലയിൽ ആകുന്നതു വരെ കെജ്‌രിവാളിന് ഉച്ചയ്ക്കും വൈകിട്ടും വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാൻ അനുമതിയുണ്ട്.

രണ്ട് ജയിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ജയിൽ വാർഡനും കെജ്‌രിവാളിന്‍റെ സെല്ലിനു പുറത്ത് വിന്യസിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളും നിരീക്ഷണത്തിനായുണ്ട്.

ഇതിനെല്ലാം പുറമേ ദ്രുത കർമ സേനയും സെല്ലിനരികിൽ പ്രവർത്തന സജ്ജരാണ്. ചൊവ്വാഴ്ച രാവിലെ ധ്യാനത്തിനു ശേഷം രാമായണം, മഹാഭാരം, ഹൈ പ്രൈം മിനിസിറ്റേഴ്സ് ഡിസൈഡ് തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹത്തിന്‍റെ ആവശ്യ പ്രകാരം അധികൃതർ വായിക്കാനായി നൽകിയിരുന്നു.

അദ്ദേഹം സ്ഥിരമായി ധരിക്കുന്ന മതപരമായ ഒരു ലോക്കറ്റ് ധരിക്കാനും അനുവാദമുണ്ട്. നിലവിൽ ഭാര്യ സുനിത, രണ്ടു മക്കൾ, പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാർ, എ.എ.പി ജനറൽ സെക്രട്ടറി സന്ദീപ് പതക് എന്നിവർക്കാണ് കെജ്‌രിവാളിനെ ജയിലിൽ സന്ദർശിക്കാൻ അനുവാദമുള്ളത്. ചൊവ്വാഴ്ച കെജ്‌രിവാളിന്‍റെ കുടുംബം ജയിലിലെത്തി അദ്ദേഹത്തെ സന്ദർശിച്ചേക്കും.

Leave a Comment

Your email address will not be published. Required fields are marked *