![](https://timelynews.net/wp-content/uploads/2024/04/download-17-4.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബി.ആര്‍.എസ് നേതാവും തെലുങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി.
ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. മകന്‍റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കവിതയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചിരുന്നു.
എന്നാൽ, തങ്ങൾ അന്വേഷണത്തിന്‍റെ നിർണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ഇടക്കാല ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇ.ഡി വാദിച്ചു.
തെളിവുകള്‍ നശിപ്പിക്കും സാക്ഷികളെ സ്വാധീനിക്കും തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തി ഇടക്കാല ജാമ്യത്തെ ഇ.ഡി എതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച വരെയാണ് കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും ആംആദ്‍മി പാർട്ടി(എ.എ.പി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നുമാണ് ഇ.ഡി വെളിപ്പെടുത്തിയത്.
ഹര്‍ജി വീണ്ടും ഏപ്രില്‍ 20ന് പരിഗണിക്കും. അതേസമയം ചോദ്യം ചെയ്യാന്‍ സിബിഐയെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കവിത കോടതിയെ സമീപിച്ചിട്ടുണ്ട്.