Timely news thodupuzha

logo

സ്‌ത്രീത്വത്തെ അപമാനിച്ച റിട്ട. ജസ്റ്റിസ് കമാൽ പാഷക്ക് കെ.കെ ശൈലജയുടെ വക്കീൽ നോട്ടീസ്‌

തലശേരി: സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയ ഹൈക്കോടതി റിട്ട. ജസിറ്റ്‌സ്‌ ബി കമാൽപാഷക്ക്‌ എൽ.ഡി.എഫ്‌ വടകര മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ വക്കീൽ നോട്ടീസ്‌ അയച്ചു.

അപക്വവും അനവസരത്തിലുളളതും വസ്‌തുതാ വിരുദ്ധവുമായ പ്രസ്‌താവന പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്നാണ്‌ ആവശ്യം. വീഡിയോ സംപ്രേഷണം ചെയ്‌ത ഓൺലൈൻ ചാനലിലൂടെ നോട്ടീസ്‌ കൈപ്പറ്റിയ ഉടൻ ഖേദ പ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിൽ/ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ കെ വിശ്വൻ മുഖേന അയച്ച നോട്ടീസിൽ വ്യക്തമാക്കി.

യൂ ട്യൂബ്‌ ചാനലിൽ ‘കെ.കെ ശൈലജ പുലിവാൽ പിടിക്കും, ഷാഫി പറമ്പിലിന്‌ ലക്ഷ്യംവെച്ചത്‌ തിരിച്ചടിച്ചു’വെന്ന പ്രതികരണത്തിന് എതിരെയാണ്‌ നിയമനടപടി.

എൽ.ഡി.എഫ്‌ സ്ഥാനാർഥിയുടെ വാർത്താസമ്മേളനത്തിലെ മുഴവൻ ഭാഗങ്ങളും പരിശോധിക്കാതെയും വിവിധ സ്‌റ്റേഷനുകളിലെ പരാതികളെ കുറിച്ച്‌ അന്വേഷിക്കാതെയുമാണ്‌ വീഡിയോ ഇറക്കിയത്‌.

മുൻ ന്യായാധിപനെന്ന സ്ഥാനത്തിരിക്കുന്ന താങ്കൾ നടത്തിയ പ്രസ്‌താവന ക്രിമിനൽ കുറ്റവും ആക്ഷേപം ഉന്നയിച്ച യു.ഡി.എഫ്‌ സ്ഥാനാർഥിയെയും നേതാക്കളെയും പ്രവർത്തകരെയും വെള്ളപൂശുന്നതുമാണ്‌.

വ്യാജ വീഡിയോകളും മോർഫ്‌ ചയ്‌ത ഫോട്ടോകളും ലൈംഗിക ചുവയുള്ള ആക്ഷേപങ്ങളം ആരോപണങ്ങളും നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിനെതിരെയാണ്‌ വിവിധ സ്‌റ്റേഷനുകളിൽ പരാതി നൽകിയതും പൊലീസ്‌ കേസെടുത്തതും.

ഈ വസ്‌തുത പരിശോധിക്കാതെയാണ്‌ ഇപ്രകാരമുള്ള പ്രസ്‌താവന നടത്തിയത്‌. എന്റെ കക്ഷിയുടെ മാന്യതക്ക്‌ മേലുള്ള കടന്നുകയറ്റമാണിത്‌.

യു.ഡി.എഫ്‌ സ്ഥാനാർഥി, നേതാക്കൾ, പ്രവർത്തകർ എന്നിവർ നടത്തുന്ന അടിസ്ഥാന രഹിതമായ പ്രസ്‌താവനയിൽ താങ്കളും പങ്കുചേരുകയാണുണ്ടായത്‌.

കുറ്റകരമായ ഗൂഢാലോചന ഇതിലുണ്ട്‌. കുറ്റവാളികൾ്ക്കു വേണ്ടി വീഡിയോ പ്രചാരണം നടത്തിയത്‌ അതീവ ഗൗരവമുള്ളതാണ്‌. യു.ഡി.എഫുകാർ പോലും ഉന്നയിക്കാത്ത ആക്ഷേപങ്ങളടക്കം താങ്കൾ ഉന്നയിച്ചു.

പൊലീസ്‌ അന്വേഷണത്തിലുള്ള പരാതിയിൽ യാതൊരു തെളിവും ഇല്ലാതെ ഇപ്രകാരം അഭിപ്രായ പ്രകടനം നടത്തുന്നത്‌ ഒട്ടും ആശാസ്യമല്ല.

യു.ഡി.എഫ്‌ സ്ഥാനാർഥിയെ സഹായിക്കാനും സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയയെ സ്വാധീനിക്കാനും ഇത്തരമൊരു പ്രസ്‌താവന നടത്തിയത്‌. താങ്കളുടെ രാഷ്‌ട്രീയ താൽപര്യമാണ്‌ പ്രതികരണത്തിൽ പ്രകടമാവുന്നതെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *