Timely news thodupuzha

logo

മൂന്നാം എൻ.ഡി.എ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. എൻ.ഡി.എ നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോദിയെ രാഷ്‌ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണു സത്യപ്രതിജ്ഞ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായത്.

ഞായറാഴ്ച വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവനിലാണു ചടങ്ങ്. രാജ്യ ചരിത്രത്തിൽ ജവഹർലാൽ നെഹ്റുവിനു ശേഷം തുടർച്ചയായി മൂന്നാമൂഴം ലഭിക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്ന റെക്കോഡ് ഇതോടെ മോദിക്ക് സ്വന്തമായി.

വെള്ളിയാഴ്ച രാവിലെ പഴയ പാർലമെൻറ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന എൻ.ഡി.എ പാർലമെൻററി പാർട്ടി യോഗം മോദിയെ നേതാവായി തെരഞ്ഞെടുത്തു. മുതിർന്ന ബി.ജെ.പി നേതാവ് രാജ്നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദേശിച്ചത്.

ബി.ജെ.പി നേതാക്കളായ അമിത് ഷാ, നിതിൻ ഗഡ്കരി തുടങ്ങിയവരും എൻ.ഡി.എ ഘടകകക്ഷി നേതാക്കളും മോദിയെ പിന്തുണച്ചു. മോദിയെ തെരഞ്ഞെടുത്തതായുള്ള പ്രമേയം യോഗം പാസാക്കി. ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ നേതൃത്വത്തിൽ എൻ.ഡി.എ നേതാക്കൾ രാഷ്‌ട്രപതിയെ കണ്ട് പ്രമേയം കൈമാറി.

ഇതിനു ശേഷം എം.പിമാരുടെ പിന്തുണക്കത്തുമായി രാഷ്‌ട്രപതിയെ സന്ദർശിച്ച മോദി സർക്കാർ രൂപവത്കരിക്കാനുള്ള അവകാശമുന്നയിച്ചു. ഇതംഗീകരിച്ച രാഷ്‌ട്രപതി മോദിക്ക് നിയമനപത്രം കൈമാറി.

ഞായറാഴ്ച സത്യപ്രതിജ്ഞയിൽ പ്രധാന നേതാക്കളും ഘടകക്ഷികളുടെ ഓരോ പ്രതിനിധികളുമാകും സ്ഥാനമേൽക്കുകയെന്നാണ് റിപ്പോർട്ട്. സുരേഷ് ഗോപിയും ഞായറാഴ്ച കേന്ദ്ര മന്ത്രിയാകുമെന്ന് റിപ്പോർട്ടുണ്ട്.

വിശദ ചർച്ചകൾക്കു ശേഷമാകും മന്ത്രിസഭാ വിപുലീകരണം. 543 അംഗ സഭയിൽ 293 അംഗങ്ങളാണ് എൻ.ഡി.എയ്ക്കുള്ളത്. ചെറു കക്ഷികളും സ്വതന്ത്രരുമടക്കം 10 പേർ കൂടി തങ്ങൾക്കൊപ്പമുണ്ടെന്നു ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്ങ് പറഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *