Timely news thodupuzha

logo

ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിക്കായി രണ്ടാം ദിവസം തിരച്ചിൽ ആരംഭിച്ചു

ഇടുക്കി: ഇരട്ടയാർ ഡാമിൽ കാണാതായ കുട്ടിക്കായി രണ്ടാം ദിവസം തിരച്ചിൽ ആരംഭിക്കുന്നു. നൈറ്റ് വിഷൻ ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കും. കുട്ടികൾ കുളിക്കാൻ ഇറങ്ങിയ സ്ഥലത്തും സ്‌ക്യുബ ടീം ബോട്ട് ഉപയോഗിച്ച് പരിശോധിക്കും. തുടർന്ന് ഇരട്ടയാർ ടണൽ ഭാഗത്തേക്ക് ഡ്രോൺ സംഘത്തെ ബോട്ടിൽ എത്തിച്ച് ഡ്രോൺ ടണലിലേക്ക് പറത്തും.

അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള ടണലാണ് ഇരട്ടിയാറ്റിൽ നിന്നും അഞ്ചുരുളിയിലേക്കുള്ളത്. ഇതിൽ നൈറ്റ്‌ വിഷൻ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഇരട്ടയാറിൽ നിന്നും അഞ്ചുരൂളിയിൽ നിന്നും ട്രോണുകൾ പറത്തി പരിശോധന നടത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

കുട്ടികൾ കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് കുട്ടികളുടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തി. അതുകൊണ്ട് തന്നെ കുട്ടികൾ കുളിക്കാനായി ഡാമിലേക്ക് ഇറങ്ങിയതാണെന്ന് വ്യക്തമാകുന്നു. കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 300 മീറ്റർ ദൂരത്തിലാണ് ടാണൽ ആരംഭിക്കുന്നത്.

വ്യാഴം രാവിലെ 9 മണിയോടെ കളിക്കാനാണെന്ന് പറഞ്ഞാണ് കുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങിയത്.എന്നാൽ ഇവർ ഡാമിന്റെ ഭാഗത്തേക്ക് പോയി വെള്ളത്തിൽ ഇറങ്ങുകയായിരുന്നു.

ഓണാവധി ആഘോഷിക്കാനാണ് ഇരട്ടയാർ ചേലക്കകവലയിലെ തറവാട് വീട്ടിലേക്ക് വളകോട് സ്വദേശി അസൗരേഷും, കായംകുളം സ്വദേശി അതുൽ ഹർഷും സഹോദരങ്ങളോടൊപ്പം എത്തിയത്. വ്യാഴം 9:45 ഓടെ വീടിന്റെ സമീപമായ ഡാമിന്റെ ടണൽ പരിസരത്താണ് കുട്ടികൾ കുളിക്കുവാനായി ഇറങ്ങിയത്. രണ്ടുപേർ വെള്ളത്തിലിറങ്ങിയതോടെ കാൽ വഴുതി അപകടം സംഭവിക്കുകയായിരുന്നു.

ഇവർ ഒഴുക്കിൽ പെട്ടത്തോടെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ നിലവിളിച്ച് ആളുകളെ കൂട്ടി. ഓടുകൂടിയ നാട്ടുകാർ ചേർന്ന് അതുൽ ഹർഷിനെ ടണലിന് സമീപത്തുനിന്ന് കരയ്ക്ക് എടുത്ത ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

ഇരട്ടയാർ ഡാമിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കാണാതായതോടെ അഞ്ചുരുളി ഡാമിലേക്ക് തിരച്ചിൽ നീട്ടിയിരുന്നു.. സ്കൂബാ ടീം,ഫയർഫോഴ്സ്, ,എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. അതിനോടൊപ്പമാണ് നൈറ്റ് വിഷൻ ഡ്രോണുകൾ ഉപയോഗിച്ചും ടണലിനുള്ളിൽ അസൗരെഷിനായിട്ടുള്ള തിരച്ചിൽ നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *