തൊടുപുഴ: സിറിൽ ജോൺസണെന്ന യുവാവിനെ കഞ്ചാവ് – ഹാഷിഷ് ഓയിൽ വിൽപ്പനയുണ്ടെന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുക്കി വീട്ടിൽ കയറി മർദ്ദിച്ച് 62 ദിവസം ജയിലിൽ അടച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് 16ന് ഉച്ചക്ക് രണ്ടിന് തൊടുപുഴ മുട്ടം വ്യാപാർ ഹാളിൽ തൊടുപുഴ ബ്ലേഡ് മാഫിയാ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭണ കൺവെൻഷൻ സംഘടിപ്പിക്കും. എക്സൈസ് – ബ്ലേഡ്‌മാഫിയ കൂട്ടുകെട്ടിൻ്റെ ഈ അതിക്രമത്തിനെതിരെ ജനുവരി 27ന് മുട്ടത്ത് നടന്ന പൗര പ്രതിഷേധത്തെ തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കുറ്റവാളികൾക്ക് എതിരെ ക്രൈം രജിസ്റ്റർ ചെയ്ത് നടപടിയെടുക്കുന്നതിൽ കൃത്യവിലോപം തുടരുകയാണ്.
ഈ കേസിൻ്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരുന്നതിന് എക്സൈസ് ക്രൈം ബ്രാഞ്ചിനോട് അന്വേഷണം നടത്തണമെന്ന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. എക്സൈസുകാരുടെ അതിക്രമം അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി ക്രൈം ബ്രാഞ്ചിനോട് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ട് രണ്ട് മാസം പിന്നിടുകയാണ്.
നാളിതുവരെ യാതൊരു നടപടിയും ഉണ്ടായതായി അറിവില്ല. ഈ സാഹചര്യത്തിൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ജനകീയ പ്രക്ഷോഭണ കൺവെൻഷൻ നടത്തുന്നതെന്ന് തൊടുപുഴ ബ്ലേഡ് മാഫിയാ വിരുദ്ധ സമിതി ചെയർമാൻ ജെയിംസ് കോലാനി, ജനറൽ കൺവീനർ കെ.എം സാബു എന്നിവർ അറിയിച്ചു.