കോതമംഗലം: മാമലക്കണ്ടത്ത് ആനക്കൊമ്പുകൾ പിടി കൂടിയ കേസിലെ രണ്ടാം പ്രതി ഇടപ്പുളവൻ സിബിയും നിരവധി കാട്ടാനകളെ വേട്ടയാടി കൊമ്പെടുത്തതായി വിവരം.
കഴിഞ്ഞ ദിവസം കർണാടക ഉഡുപ്പിയിലെ അജേക്കറെന്ന സ്ഥലത്ത് നിന്നും പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്.
കർണാടക പൊലീസിൻ്റെ സഹായത്തോടെ വനംവകുപ്പ് കാസർഗോഡ് റേഞ്ചിലെ ഉദ്യോഗസ്ഥരുമൊത്താണു കുട്ടമ്പുഴയിലെ വനം ഉദ്യോഗസ്‌ഥർ സിബി ബേബിയെ(44) പിടികൂടിയത്.
കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിയിലെ കാർക്കൽ താലൂക്കിലെ ചെറിയ ഗ്രാമമായ അജേക്കർ എന്ന സ്‌ഥലത്ത് ഇയാൾ വാടകവീട് എടുത്ത് താമസിക്കാനുണ്ടായ സാഹചര്യവും ഇവിടെ ലഭിച്ച സഹായവും ഉൾപ്പെടെയുള്ള വിവരം ശേഖരിക്കേണ്ടതുണ്ട്.
ഉഡുപ്പിയിൽ നിന്ന് 40 കിലോമീറ്ററും, മംഗലാപുരത്ത് നിന്ന് 65 കിലോമീറ്ററും ദൂരമുണ്ട് അജേക്കറിലോട്ട്. പിടിയിലായ സിബി റിമാൻഡ് ചെയ്യപ്പെട്ട് മൂവാറ്റുപുഴ സബ് ജയിലിലാണിപ്പോൾ.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ മാത്രമേ സിബിയും ഒന്നാം പ്രതി ജോസഫ് കുര്യനും ഉപയോഗിച്ച തോക്കുകൾ എവിടെ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അറിയാനാവൂ.