കോതമംഗലം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ കവിതക്കാട് മേഖലയിൽ കാട്ടാന ശല്യം തുടരുന്നു. കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനകളെ വനംവകുപ്പെത്തി തുരത്തുമെങ്കിലും സംഘം മടങ്ങുന്നതോടെ ആനകൾ തിരികെ കാടിറങ്ങുന്നതാണ് പ്രതിസന്ധിയാകുന്നത്.
കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഇത്തരത്തിൽ കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങുകയും നാശം വിതക്കുകയും ചെയ്തു. വീടുകൾക്ക് അരികിലൂടെ കാട്ടാനകൾ ചുറ്റിത്തിരഞ്ഞതോടെ കുടുംബങ്ങൾ കൂടുതൽ ആശങ്കയിലായി.
നേരം ഇരുളും മുമ്പെ ഇപ്പോൾ കാട്ടാനകൾ കാടിറങ്ങി നാട്ടിലേക്കെത്തുന്ന സ്ഥിതിയുണ്ട്. പൂർണ്ണമായും കർഷക കുടുംബങ്ങളാണ് കവിതക്കാട് മേഖലയിൽ താമസിക്കുന്നത്. ഏലവും റബ്ബറും തെങ്ങും കമുകുമെല്ലാം കാട്ടാനകൾ നശിപ്പിച്ച് കഴിഞ്ഞു.
കാട്ടാന ശല്യം മൂലം റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗ് നടത്തുവാനും കർഷകർക്ക് കഴിയുന്നില്ല. വിഷയത്തിൽ വേഗത്തിലുള്ള പ്രശ്‌ന പരിഹാരം വേണമെന്ന ആവശ്യം കുടുംബങ്ങൾ ആവർത്തിക്കുന്നു.
മുമ്പ് വനാതിർത്തിയിൽ ആനകളെ പ്രതിരോധിക്കാൻ വനം വകുപ്പിന്റെ ഫെൻസിംഗ് ഉണ്ടായിരുന്നു. നിലവിൽ ഫെൻസിംഗ് ഇല്ല. അടിയന്തിരമായി വാനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.